പ്രവാസ ജീവിതത്തിൽ എല്ലാ ദിവസവും വൈകിട്ടുള്ള ഫോണ് വിളിയിൽ എന്റെ അമ്മക്ക് ആദ്യവും അവസാനവും പറയാനുള്ളത് എന്റെ കണ്ടക ശനിയെ കുറിച്ച് മാത്രമായിരുന്നു .... മോനെ നിനക്കിപ്പോൾ കണ്ടക ശനിയാണ് നോക്കി ജീവിക്കണം ഈശ്വരനെ പ്രാർത്ഥിക്കണം എന്നൊക്കെ ....
അമ്മയുടെ നിരന്തരമുള്ള പറച്ചിൽ മൂലം കടുത്ത വിശ്വാസിയല്ലായിരുന്നിട്ടു പോലും ഞാൻ കണ്ടക ശനിയെ കുറിച്ച് പലരോടും ചോദിച്ചു ..... എല്ലാവരുടെയും മറുപടി ഏകദേശം ഒന്ന് തന്നെയായിരുന്നു ... കണ്ടക ശനി കൊണ്ടേ പോകു എന്നത്രേ ........
ഞാൻ ചെറുതായ് പേടിച്ചുവെങ്കിലും ... എന്റെയെല്ലാ എഴുത്തുകളുടെയും ചിന്തകളും, ആശയങ്ങളുടെയും തുടക്കം ഏതെങ്കിലും ഒരു ശനിയാഴ്ചയായിരുന്നു. ശനിയാഴ്ചകളിലെ യാത്രകളും , പ്രവ്യത്തികളിലും എനിക്കു എഴുതുവാനുള്ള എന്തെങ്കിലും കിട്ടിയിരുന്നു . അതുകൊണ്ട് തന്നെ ശനിയാഴ്ചകളെ ഞാൻ സ്നേഹിച്ചു ..... ഇതു ഞാൻ അമ്മയോടും പറയുകയുണ്ടായ്,
"അമ്മ പേടിക്കണ്ടാ അമ്മയുടെ മോനെ ശനിയാഴ്ചക്ക് വലിയ ഇഷ്ട്ടമാ....അതിനാൽ കണ്ടകശനി ഈ മോനെ ഒന്നും ചെയ്യില്ലായെന്നൊക്കെ" .... എന്നിട്ടും അമ്മക്ക് അതിനെ കുറിച്ചുള്ള വിഷമങ്ങൾ മാറിയില്ല ..
ഞാനിവിടെ എന്റെ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരുന്നു , കണ്ടകശനിയുടേതായ ബുദ്ധിമുട്ടുകളൊന്നും എനിക്കുണ്ടാകാതിരുന്നതു കൊണ്ടാകണം അതിനോടുള്ള ചെറിയ പേടിയും ഇല്ലാണ്ടായി ...
എന്നാൽ എന്റെ സന്തോഷങ്ങൾ നാട്ടിലെത്തുന്നവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ....
വർഷങ്ങൾ കഴിഞ്ഞു ലീവിന് നാട്ടിലെത്തി അടുത്ത് വന്ന ശനിയാഴ്ചയിൽ എന്റെ അമ്മയുടെ തിരക്കുകൾ കണ്ടപ്പോൾ ഞാനെന്ത് സ്വാർത്ഥനാണെന്ന് തോന്നിപ്പോയി .
അമ്മ രാവിലെ തന്നെ അമ്പലങ്ങളായ അമ്പലങ്ങളിൽ കയറി ഇറങ്ങുന്നു ,,, പോരാത്തതിനു വൈകിട്ട് അടുത്തുള്ളൊരു അയ്യപ്പൻ ക്ഷേത്രത്തിൽ ഒരു പൂജയും "നീരാഞ്ജനം" , അമ്മ എന്നെയും നിർബന്ധിച്ചു കൂട്ടി കൊണ്ട് പോയി ,
ഒരു മുറി തേങ്ങയിൽ എണ്ണ ഒഴിച്ച് കിഴി ഇട്ടു കത്തിച്ച് അതിൽ നിന്ന് കിട്ടിയ കരി എന്റെ നെറ്റിയിൽ തൊടിയിച്ചു, അന്നേരമാണ് പോറ്റി അമ്മയോട് ചോദിക്കുന്നതു ഞാൻ കേട്ടത് ഇതാണ് മോൻ അല്ലേന്ന്??? അമ്മയുടെ അതേന്നുള്ള മറുപടിയിൽ എനിക്കു പലതും മനസ്സിലായി ..
പാവമെന്റെയമ്മ വർഷങ്ങളായ് എനിക്കു വേണ്ടി എല്ലാ ശനിയാഴ്ചകളിലും അമ്മയുടെ അനാരോഗ്യം വകവയ്ക്കാതെ അമ്പലങ്ങളായ അമ്പലങ്ങൾ തോറും എനിക്കു വേണ്ടി കയറി ഇറങ്ങുവായിരുന്നെന്നറിഞ്ഞപ്പോൾ ...ഒരുപാട് സങ്കടം തോന്നി .....എന്നെ കണ്ടകശനി ബാധിക്കാതെ ഒഴിഞ്ഞു പോയത് അമ്മയുടെ പ്രാർത്ഥന കൊണ്ടാണെന്ന് മനസ്സിലാക്കിയ ഞാൻ ന്റെ അമ്മയെ കെട്ടിപ്പിടിച്ചു കുറേ നേരം കരഞ്ഞു പോയ് ...
അമ്മയുടെ പ്രാർത്ഥനകൾ കാരണമായിരിക്കും ശനിയാഴ്ചകൾ എന്നെ കടാക്ഷിച്ചിരുന്നത് .. വിശ്വാസമോ അവിശ്വാസമോ എന്നെനിക്കറിയില്ലാ , എന്റെ അമ്മയെ ഞാൻ സ്നേഹിക്കുന്നു ...അതു പോലെ അമ്മ പറഞ്ഞു തന്ന വഴികളേയും ... ആ വഴികളിലുടെ എന്റെ അമ്മയുടെ സന്തോഷത്തിനായ് കുറച്ചു സഞ്ചരിക്കുവാൻ തീരുമാനിച്ചുകൊണ്ടു അടുത്ത ശനിയാഴ്ച്ചയും ഇവിടെയെത്തുമെന്നു അയ്യപ്പനോട് യാത്ര പറഞ്ഞു ഞാൻ ഇറങ്ങി അമ്മയുമായ് ..